ബസ് യാത്രയിൽ ശ്വാസം നിലച്ചു; മരണത്തിലേക്കു വഴുതി നീങ്ങിയ വയോധികയെ രക്ഷിച്ചത് യാത്രക്കാരിയായ ഡോക്ടർ


 കെഎസ്ആർടിസി ബസ് യാത്രയിൽ ശ്വാസം നിലച്ചു മരണത്തിലേക്കു വഴുതിയ വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടർ.

 തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണു ഡോക്ടറും ജീവനക്കാരും യാത്രക്കാരും ചേർന്നുള്ള രക്ഷാപ്രവർത്തനം വയോധികയുടെ ജീവൻ രക്ഷിച്ചത്. മൂവാറ്റുപുഴ ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.കെ.ജൂനിയ ആണ് പുതിയകാവ് സ്വദേശിയായ പുഷ്പയുടെ ജീവനു കാവലായത്. 


ഭർത്താവിനൊപ്പം മുവാറ്റുപുഴയിലേക്കു യാത്ര ചെയ്യുന്നതിനിടെ പെരുവംമുഴിയിൽ എത്തിയപ്പോഴാണു പുഷ്പ സീറ്റിൽ കുഴഞ്ഞു വീണത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം കൊടുത്തെങ്കിലും കൂടുതൽ അവശയാകുകയും ചലനം നിലയ്ക്കുകയും ചെയ്തു. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജൂനിയ പുഷ്പയെ പരിശോധിച്ച ശേഷം ഉടൻ സിപിആർ നൽകുകയായിരുന്നു. തുടർച്ചയായി സിപിആർ നൽകിയതോടെ പുഷ്പ ശ്വാസം എടുക്കാൻ ആരംഭിച്ചെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ബസ് വാളകത്ത് എത്തിയപ്പോൾ നിർത്തിയിടാൻ ജുനിയ നിർദേശിച്ചു. 


സിപിആർ നൽകുന്നതു തുടർന്നു. ഇതിനോടകം ബസിലെ യാത്രക്കാർ ആംബുലൻസ് സേവനത്തിനായി ശ്രമം ആരംഭിച്ചിരുന്നു. ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേറ്റു നിൽക്കാൻ കഴിയുന്ന അവസ്ഥയിലെത്തി. തുടർന്നു പുഷ്പയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നു ആശുപത്രി അധികൃതർ പറഞ്ഞു. വയോധികയുടെ ജീവൻ രക്ഷിച്ച ജുനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു.

Post a Comment

0 Comments