വെള്ളമില്ല; ഭക്ഷണമില്ല; വന്യമൃഗശല്യം; 32 മണിക്കൂറായി മലയിലെ ‘പൊത്തി’ൽ യുവാവ്

 


വെള്ളമില്ല, ഭക്ഷണമില്ല, തണലേകാൻ മരങ്ങൾ ഒന്നുമില്ല, ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലം. പാലക്കാടൻ ചൂടിൽ കഴിഞ്ഞ 32 മണിക്കൂറിലേറെയായി സ്വന്തം ജീവനും മുറുകെ പിടിച്ച് സഹായം കാത്തിരിക്കുകയാണ് ഈ യുവാവ്. യുവാവിനെ രക്ഷിക്കാൻ ഹെലികോപ്റ്റർ വരെ എത്തിയിട്ടും പിൻമാറുന്ന കാഴ്ച. കോപ്റ്റർ കണ്ടപ്പോൾ പ്രതീക്ഷയോടെ കൈവീശിയ യുവാവിന്റെ ദൃശ്യങ്ങൾ നോവ് കാഴ്ചയാവുകയാണ്.

 മലയിൽ കുടുങ്ങിയ സമയം മുതൽ വെള്ളം ചോദിക്കുന്ന യുവാവിന് അതുപോലും എത്തിച്ച് െകാടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സർക്കാർ സംവിധാനങ്ങൾ എല്ലാം യുവാവിനെ രക്ഷിക്കാൻ സജീവമാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാടും വീടും.മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘവും ഉടൻ എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍നിന്നു പുറപ്പെട്ടു. 

വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ് എത്തുക.ബെംഗളൂരുവിൽനിന്ന് നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെനിന്നു റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണിൽ നിന്ന് വൈകിട്ട് 7.30ന് മലമ്പുഴയിലേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

തിരഞ്ഞെത്തിയവർക്ക് ബാബുവിനെ കാണാൻ കഴിഞ്ഞെങ്കിലും അടുത്തേക്ക് എത്താനായിട്ടില്ല. കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബു അപകടത്തിൽപ്പെട്ടത്. ബാബു തന്നെയാണ് അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.

ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

തിങ്കൾ രാത്രി പന്ത്രണ്ടോടെ അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. എങ്കിലും സംഘം അവിടെ ക്യാംപ് ചെയതു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കാത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിരുന്നു.

പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെറാട് സ്വദേശിക്ക് പരുക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments