പതിവുപോലെ ഇന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അവിടെയെത്തി. വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടത്തിൽ. ഇന്ന് ഖാഇദെ മില്ലത്തിന്റെ ജന്മദിനമാണ്. ഖബറിടത്തിൽ പൂക്കളർപ്പിച്ച് അദ്ദേഹം ആദരവുകൾ അറിയിച്ചു. 'ഖാഇദെ മില്ലത്ത്' മുഹമ്മദ് ഇസ്മാഈൽ നൽകിയ അനുപമമായ സംഭാവനയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സ്മരിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. കോളേജ് പഠനം ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാനായ രാജ്യസ്‌നേഹി.
ഔദ്യോഗിക ഭാഷാ വിഷയത്തിൽ, തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ഭരണഘടനാ അസംബ്ലിയിൽ ശക്തമായി വാദിച്ച ഭാഷാ കാവൽക്കാരനായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പോകാതെ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മാത്രം സ്വാധീനമുള്ള നേതാവ്. - സ്റ്റാലിൻ ഖാഇദെ മില്ലത്തിനെ സ്മരിച്ചു. ഭരണഘടനാ അസംബ്ലി അംഗം, പാർലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളിൽ തമിഴരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ നേതാവായിരുന്നു ഖാഇദെ മില്ലത്തെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്രയും വലിയ ഒരു നേതാവിനെ മുസ്‌ലിം സമൂഹത്തിന് അപൂർവ്വമായി മാത്രമേ ലഭിക്കൂ എന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ വാക്കുകളെയും അദ്ദേഹം ഓർമിപ്പിച്ചു.

0 Comments