ഒറ്റേ രാത്രി കൊണ്ട് 8 സെന്റ് സ്ഥലം വാങ്ങി സിപിഎം; ധീരജ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സ്മാരകം; സ്ഥലം വാങ്ങിയത് എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ വീടായ അദ്വൈതത്തിന്റെ മതിലിനോട് ചേര്‍ന്ന്

 


തളിപ്പറമ്ബ്: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുത്തിക്കൊന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന് വീടിനോട് ചേര്‍ന്ന് സ്മാരകം നിര്‍മ്മിക്കും.ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിച്ച ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിര്‍മ്മിക്കാനാണ് തീരുമാനം.

ധീരജിന് സ്മാരകം പണിയാന്‍ വീടിനോടു ചേര്‍ന്ന് 8 സെന്റ് സ്ഥലം സിപിഎം വിലയ്ക്കു വാങ്ങിയത് ഒറ്റ രാത്രി കൊണ്ടാണ്. ഈ സ്ഥലത്താണ് ധീരജിന് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കു താമസിച്ചു പഠിക്കാനും ഗവേഷണം നടത്താനും പറ്റുന്ന തരത്തില്‍ സ്മാരകം നിര്‍മ്മിക്കാനാണു സിപിഎം തീരുമാനം.

പട്ടപ്പാറയിലെ ധീരജിന്റെ വീടായ 'അദ്വൈതി'ന്റെ മതിലിനോടു ചേര്‍ന്നാണ് സിപിഎം വാങ്ങിയ സ്ഥലം. ധീരജിന്റെ മാതാപിതാക്കളുടെ കിടപ്പു മുറിയില്‍ നിന്നു നോക്കിയാല്‍ ഇവിടം കാണാം. ധീരജ് കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ സ്ഥലം വാങ്ങുന്നതു സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനത്തിലെത്തുകയും ഉടമയുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. പട്ടുവം സ്വദേശി വിജയന്റെ പേരിലുള്ള സ്ഥലമാണു വാങ്ങിയത്.

മന്ത്രി എംവി.ഗോവിന്ദന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം ഉടമയുമായി നടത്തിയ ചര്‍ച്ചയിലാണ് സ്ഥലം വാങ്ങാന്‍ ധാരണയായത്. ഇവിടെ തന്നെ സംസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു

Post a Comment

0 Comments