പത്തനംതിട്ട: സിനിമ റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് 38 വര്‍ഷമായി അന്വേഷിക്കുന്ന പ്രതി സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വര്‍ഷം മുമ്ബ് അദ്ദേഹവുമായി ഒരു മാസത്തോളം ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സീം ഇസ്മയിലിന്റെ വെളിപ്പെടുത്തല്‍.
അന്ന് അവിടെ സ്കൂള്‍ അദ്ധ്യാപകനായിരുന്നു റെന്‍സീം. അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കൊണ്ടുപോയി അയാള്‍ തങ്ങിയിരുന്ന ആശ്രമത്തിലടക്കം കാണിച്ചപ്പോള്‍, ഇതു നമ്മുടെ മലയാളി സ്വാമി എന്നാണ് മഠാധിപതി അടക്കമുള്ളവര്‍ പറഞ്ഞത്. ഇതനുസരിച്ച് ആലപ്പുഴയിലെത്തി പൊലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരണങ്ങളെപ്പറ്റിയുള്ള ബ്ളോഗിലെ വീഡിയാേയില്‍ വീണ്ടും ആ സന്യാസിയെ കണ്ടതോടെ ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണത്തിന് ഒരുങ്ങിയത്. ക്രൈംബ്രാഞ്ച് സംഘത്തിന് റെന്‍സീം തെളിവുകള്‍ കൈമാറി. ഇത് വിശകലംചെയ്തശേഷം അന്വേഷണസംഘം ഗുജറാത്തിലേക്ക് പുറപ്പെടും.
ചായക്കടയിലെ പരിചയം
റെന്‍സീം പറയുന്നത്: 2007ല്‍ ഈഡര്‍ സദാപുരയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തില്‍ സുകുമാരക്കുറുപ്പ് താമസിച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു.
ഞങ്ങള്‍ സുഹൃത്തുക്കളായി. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്ബൂതിരി എന്നാണ് പറഞ്ഞത്. ഒരുമിച്ച് സുഹൃത്തുക്കളുടെ വീടുകളില്‍ പോയിരുന്നു.
ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബംഗളൂരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.നാട്ടിലെത്തി ആലപ്പുഴ എസ്.പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ല്‍ ബിവറേജസില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് റെന്‍സീം മടങ്ങിപ്പോന്നു.
0 Comments