വേദനകളും കാത്തിരിപ്പും താണ്ടി അമ്മയായ നിമിഷത്തെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ഷിഫാന സലിം. സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ് തന്റെ കുഞ്ഞ് കരച്ചിലടക്കി കുഞ്ഞിക്കണ്ണുകൾ കൊണ്ട് നമ്മെ നോക്കുന്ന ആ നിമിഷമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്ന് ഷിഫാന കുറിക്കുന്നു.
സ്വന്തം കുഞ്ഞ് കരയുമ്പോൾ ശരിക്കൊന്ന് മുലയൂട്ടാൻ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ലെന്നും ഷിഫാന കൂട്ടിച്ചേർക്കുന്നു. ഫെയ്സ്ബുക്കിലാണ് ഹൃദയംതൊടും കുറിപ്പ് പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഏതൊരു സ്ത്രീയും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം താനൊരു അമ്മയാകുമ്പോഴാണ്..
അനസ്തേഷ്യയുടെ മയക്കം വിട്ടു മാറിയപ്പോൾ ശരീരം രണ്ടായി പിളരുന്ന വേദനയായിരുന്നു.
അത് വരെ കാര്യമായി വീണൊന്നു മുറിവ് പോലും പറ്റാത്തവളാണ്.
ശരീരമനക്കാൻ പോലും പറ്റാതെ കിടക്കുന്നത്. മാസങ്ങളോളം വീർത്ത വയറിൽ തലോടി തലോടി കാറ്റൊഴിഞ്ഞ ബലൂണ് പോലെ അടി വയറ്റിൽ തുന്നുമായി കിടക്കുന്ന എന്റെ പ്രിയപ്പെട്ട മകനെ ചുമന്ന വയറിനോട്,എന്റെ ഗർഭ പാത്രത്തോട്, എനിക്കപ്പോൾ ബഹുമാനം തോന്നി.
സ്ത്രീ ശരീരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടതും നമ്മളൊക്കെ
കൊറെ കാലം കിടന്നിറങ്ങി പോന്ന ആ അവയവത്തെയാണ്.
പ്രസവിച്ചാൽ മതിയെന്നും പറഞ്ഞു മൂന്നു ദിവസത്തെ കാത്തിരിപ്പായിരുന്നു.
പക്ഷെ.. വെള്ളക്കുറവും( amniotic fluid)കുഞ്ഞിന്റെ ഭാരക്കൂടുതലും ആ ആഗ്രഹത്തെ വെറും മോഹമാക്കി മാറ്റി.
വേദനയില്ലാത്ത ഒരു സംഭവാണ് സിസേറിയൻ എന്ന് മാത്രേ അറിവുണ്ടായിരുന്നൊള്ളു.
അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം..
ഒരുപാട് പെറ്റു കൂട്ടിയ പെണ്ണുങ്ങൾ വയറിൽ കത്തി വെക്കുന്നതെന്തോ പാപമായിട്ടാണ് പറഞ്ഞു തന്നിരുന്നത്.
ആരുമല്ലാതിരുന്നിട്ടും കൂടെയുള്ളവരൊക്കെ അങ്ങേയറ്റം വേദന സഹിച്ചു പുളയുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകളായിരുന്നു നിയന്ത്രണം വിട്ടൊഴുകിയിരുന്നത്.
മൂന്ന് ദിവസം കാത്തിരുന്നിട്ടും പുറത്തേക്കു വരാനൊട്ടും താല്പര്യമില്ലാതെ അവനവിടെ തന്നെ കിടന്നപ്പോഴാണ് ഡോക്ടർ സി സെക്ഷൻ പറഞ്ഞത്.
അപ്പോഴേക്കും എങ്ങനെയെങ്കിലും കുഞ്ഞിനെ കണ്ടാൽ മതിയെന്നായിരുന്നു.
മയക്കത്തിലും അവന്റെ കരച്ചിലും മുഖവും മാത്രം ഇപ്പോഴും ഓർമയിലണ്ട്.
പിന്നീട് കുറച്ചു മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഘ്യമായിരുന്നു..
സ്വന്തം കുഞ്ഞ് കരയുമ്പോൾ ശരിക്കൊന്ന് മുലയൂട്ടാൻ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ല.

0 Comments