മലപ്പുറം: എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം, തന്റെ 22-ാം വയസിൽ അവസാനിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പ്രതിശ്രുത വരനായ നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് യുവാവ് അറസ്റ്റിലായത്.പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനംനൊന്ത് തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറു മാസം മുൻപ് തൂങ്ങിമരിച്ചത്. മന്യയുടെ കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിൻ പോലീസിന്റെ പിടിയിലായത്.
എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിലാണ് ഇരു കുടുംബങ്ങളും ചേർന്ന് വിവാഹ നിശ്ചയം നടത്തിയത്. തുടർന്ന് ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ വഴക്ക് പതിവായിരുന്നു. പിന്നീട് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതിൽ മനംനൊന്ത് മന്യ ജീവനൊടുക്കുകയായിരുന്നു.
വിദേശത്തായിരുന്ന അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസ് കണ്ടെടുത്തു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്‌പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.

0 Comments