'പതിനഞ്ച് ടേക്ക് പോയതോടെ മമ്മൂക്ക അടുത്ത് വന്ന് ചോദിച്ചു, ഏത് മതക്കാരനാണെന്ന്'- ജിനു ജോസഫ്

 


അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബിഗ് ബി കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമായിരുന്നു മമ്മൂട്ടിയും അമല്‍നീരദും കൂട്ടുകെട്ടില്‍ ഒരു സിനിമ. അതേ കൂട്ടുകെട്ടിനൊപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു നടന്‍ ജിനു ജോസഫ്. 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ജിനു.

‘എന്റെ ആദ്യ സിനിമ ബിഗ് ബിയാണ്. മമ്മൂക്കയും അമലുമായിട്ടാണ് ആദ്യ സിനിമ. 15 കൊല്ലത്തിന് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണ്. മമ്മൂക്ക കുറച്ചുകൂടി യങ് ആയതായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്കയെ കണ്ട് അടിമുതല്‍ മുടി വരെ നോക്കി.

ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്.

അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു.

പക്ഷേ അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യില്ല. ഇത് കഴിഞ്ഞ് എനിക്കും ഒരു പാരഗ്രാഫ് വരുന്നുണ്ട്. അപ്പോള്‍ ഞാനും കുറേ അരിപെറുക്കുമെന്നൊക്കെ പറഞ്ഞ് സിറ്റുവേഷന്‍ കൂളാക്കി എന്നെ കംഫര്‍ട്ടാക്കി, ജിനു ജോസഫ് പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിനു.

Post a Comment

0 Comments