മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന പേരുകളിൽ ഒന്നാണ് എന്നും കലാഭവന്‍ നവാസ്.മിമിക്രിയിലൂടെ മിനിസ്ക്രീനിലും, അവിടെ നിന്ന് സിനിമയിലും എത്തി സ്വന്തമായൊരു ഇടം കണ്ടെത്തിയ നടൻ. നിരവധി പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കലാഭവന്‍ നവാസ്.
ഒരു കാലത്ത് ദിലീപ്, കോട്ടയം നസീര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മിക്ക സിനിമകളിലും നവാസിനെ നമുക്ക് കാണാമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സോഷ്യല്‍മീഡിയകള്‍ വഴിയുമാണ് പ്രിയതാരം നവാസിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. കലാഭവന്‍ നവാസ് എന്ന അതുല്യ പ്രതിഭ സിനിമയിലേക്ക് എത്തിയത് അച്ഛനും, നടനും നാടക കലാകാരനുമായിരുന്ന അബൂബക്കറിന്റെ അഭിനയ ജീവിതത്തിന്റെ ചുവടുപിടിച്ച് കൂടിയാണ്.
അനുഭവങ്ങള്‍ പാളിച്ചകള്‍, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ദാദ, വാചാലം തുടങ്ങിയ സിനിമകളിലൂടെയാണ് അബൂബക്കര്‍ മലയാള സിനിമ പ്രേമികൾക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ പടം തരും പണം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ നവാസ് തന്റെ ആരാധകരോട് പങ്കുവെച്ചിരുന്നു. പിതാവിന്റെ മരണശേഷം അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ലെന്ന് നവാസ് പരിപാടിയിൽ വെളിപ്പെടുത്തി. ‘വാപ്പ എപ്പോഴും എല്ലാവരോടും പറയുമായിരുന്നു. എന്താണെങ്കിലും, പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയില്‍ നമ്മള്‍ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് ഒക്കെ കാലമാണ്.
‘പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മള്‍ ജീവിതത്തിൽ സത്യത്തിൽ ശോഭിക്കുക. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ഞാന്‍ ശെരിക്കും അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു വാപ്പ മരിക്കുമ്പോള്‍ ഞാന്‍. വേദിയില്‍ വാപ്പയെ ഞാന്‍ അനുകരിച്ച് കൊണ്ടിരിക്കെ ഇവിടെ വാപ്പ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.”ഷോ കഴിഞ്ഞ് ഞാന്‍ ബാക്ക് സ്‌റ്റേജില്‍ എത്തിയപ്പോള്‍ എല്ലാവരുടെയും മുഖം വളരെ വാടിയിരിക്കുന്നു. പ്രോഗ്രാം കുളമായിയെന്നാണ് ഞാന്‍ സത്യത്തിൽ ആദ്യം കരുതിയത്. പിന്നീടാണ് അവര്‍ വാപ്പയുടെ കാര്യം പറഞ്ഞത്. വാപ്പയെ അവസാനമായി കാണാന്‍ എനിക്ക് സാധിച്ചില്ല. അന്നത്തെ നമ്മുടെ സാഹചര്യത്തില്‍ ബഹ്റൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമായിരുന്നില്ല.
മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാന്‍ മുറിയില്‍ തന്നെ എങ്ങനെയോ കഴിച്ചുകൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്.”വാപ്പ എപ്പോഴും പറയുമായിരുന്നു.ചിലപ്പോള്‍ ഏറ്റവും സങ്കടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും ഒരു കലാകാരന്. എല്ലാ ആഘോഷങ്ങളും നമുക്ക് ചിലപ്പോൾ ആഘോഷിക്കാന്‍ പറ്റണമെന്നില്ല. മരണം പോലുള്ള സാഹചര്യങ്ങളില്‍ ഓടിയെത്താനും കഴിഞ്ഞെന്ന് വരില്ല’ നവാസ് വേദനയോടെ കൂട്ടിച്ചേര്‍ത്തു. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടി രഹ്നയെയാണ് നവാസ് വിവാഹം ചെയ്തത്.

0 Comments