Malayalam Short Story: അടിവസ്ത്ര പുരാണം


 മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.

'ഹും... അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി'- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.


'അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ തീര്‍ക്കും'- കൂട്ടത്തില്‍ തല മൂത്ത് നരച്ച ഒരു അടിപ്പാവാട പല്ലിറുമ്മി പിറുപിറുത്തു.


ചൂളമടിച്ചു മടുത്തപ്പോള്‍ വിരുതന്മാര്‍ കൂകിവിളിക്കാന്‍ തുടങ്ങി.


'ഇന്നെന്താ കലപില കലപിലയൊന്നും കേള്‍ക്കാനില്ലല്ലോ! യജമാനത്തികള്‍ ഒക്കേത്തിന്റെയും വാ അടപ്പിച്ചുകാണും.'- അവര്‍ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസവാക്കുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു.


'ഇവിടെന്താ ഇങ്ങനെ?' കഞ്ചുകങ്ങളില്‍ പുതുതായി വന്ന റോസ് നിറത്തിലുള്ള സുന്ദരി നീരസപ്പെട്ട് കാര്യം തിരക്കി.


'അഹങ്കാരികളാ മോളേ.. നീ അതൊന്നും ശ്രദ്ധിക്കാന്‍ പോകണ്ട'- അവളേക്കാള്‍ പ്രായക്കൂടുതലുള്ള ചാരനിറ അയല്‍ക്കാരി അവളെ ഉപദേശിച്ചു.


പകല്‍ മധ്യത്തോടടുത്തു. വെയില്‍ മൂത്തു തുടങ്ങി. അയയില്‍ അരങ്ങേറിയ വസ്ത്രങ്ങള്‍ അകം കായാനായി തയ്യാറെടുത്തു.


'ഇവളുമാര്‍ക്കിതെന്തു പറ്റി! അല്ലെങ്കില്‍ സ്ത്രീ സ്ത്രീശാക്തീകരണവും പൊക്കിപിടിച്ച് വരുന്നതാണല്ലോ...'- ഓട്ടകളാല്‍ സമൃദ്ധനായ ഇന്നര്‍ ബനിയന്‍ അത്ഭുതപ്പെട്ടു.


'ഓഹ്.. നിത്യവും നവോത്ഥാനം ഘോരഘോരം പ്രസങ്ങിച്ച് ഒച്ചയടഞ്ഞുകാണും.'- കരിമ്പന്‍ ബോക്‌സര്‍ പരിഹാസ ചുവയോടെ പറഞ്ഞു.


'അവളുമാരിങ്ങനെ വാ പൂട്ടി കിടക്കുന്നത് കാണാനുമുണ്ടൊരു ചന്തം'- കൂട്ടത്തിലെ ലമ്പടന് നയന സുഖം!


'എന്ത് ചന്തം? അപ്‌സരസ്സുകളാണെന്നാ ഭാവം!'- ശഡ്ഡിക്കുട്ടന്റെ തീവ്ര പുച്ഛം.


ചൂടിന് കാഠിന്യമേറി. കൂക്കുവിളിയും ചൂളമടിയും ഒന്നുകൂടി ഉച്ചത്തിലായി.


'നീയൊക്കെ ഉള്ളില്‍കിടന്നൊന്ന് എത്തിനോക്കിയാ നിങ്ങടെ യജമാനത്തികള്‍ വെപ്രാളപ്പെട്ട് വലിച്ചുകേറ്റും. അവര്‍ക്കത് മാനക്കേടാണേ.. എന്നാ ഞങ്ങടെ കാര്യം അങ്ങനല്ല. ഞങ്ങളെ ലേശം വെളിയില്‍ കാണിക്കുന്നതൊക്കെ ഞങ്ങടെ ഉടമകള്‍ക്കൊരു അന്തസാ.. അന്തസ്സ്. ഹു ഹു ഹൂ..'-വരത്തനാണെങ്കിലും മലയാളം നല്ലപോലെ വശമുള്ള ട്രങ്ക്‌സണ്ണന്‍ ഊറി ചിരിച്ച് കൂകിവിളിച്ചു.


ക്ഷമയുടെ നെല്ലിപലക കാണാന്‍ തുടങ്ങിയതും മൗനം പാലിച്ച് ദൂരെ മാറി കിടന്നിരുന്ന മദാലസ റാണിമാര്‍ സട കുടഞ്ഞെഴുന്നേറ്റ് അങ്കത്തിന് തയ്യാറായി നിന്നു. 


'അതേയ് കുറേ നേരമായല്ലോ... പോട്ടേ പോട്ടേന്ന് വെക്കുമ്പൊ തലേല്‍ കേറി നെരങ്ങുന്നോ?'- ശുണ്്ഠിക്കാരി അടിപ്പാവാട കലിതുള്ളി.


'നെരങ്ങിയാല്‍?' ലമ്പടന്റെ മറുചോദ്യം.


'നീയൊക്കെ വിവരമറിയും'- കച്ചകളില്‍ ഇളയവള്‍ മറുപടി കൊടുത്തു.


'ഹ ഹ ഹ വിവരമറിയും പോലും! നേരാംവണ്ണം വെളിച്ചം പോലും കണ്ടിട്ടില്ലാത്ത നീയൊക്കെ എന്തറിയിക്കാനാടീ?'


അല്‍പം പതറിപോയെങ്കിലും അവള്‍ വിട്ടുകൊടുത്തില്ല. 'വെളിച്ചം ആവശ്യത്തിന് ഞങ്ങളുടെ തലക്കകത്തുണ്ട്. അത് മതി'


'ഉണ്ടുണ്ടേയ്.. അതുകൊണ്ടാണല്ലോ എന്നും ഇങ്ങനെ പിന്നാമ്പുറത്ത് വന്ന് കിടക്കുന്നത്'- നീലത്തില്‍ മുങ്ങിയ വെള്ള അടിക്കച്ചകാര്‍ന്നോര് പരിഹാസ ചുവയോടെ പറഞ്ഞു.


നാരിസംഘം വീണ്ടും നിശബ്ദമായി. 


'ഹെയ് കമോണ്‍.. ഫൈറ്റ്.. ആര്‍ഗ്യൂ..' കൂട്ടത്തില്‍ വരുത്തനായ മെറൂണ്‍ ബ്രീഫ്‌സായിപ് അവരെ വെല്ലുവിളിച്ചു.


'എന്താ നാക്കിറങ്ങി പോയോ?' ശഡ്ഡിക്കുട്ടന്‍ പ്രകോപിപ്പിച്ചു.


'നീ പോടാ വഷളാ'- ഷിമ്മിപെണ്ണ് അവനെ അടപടലം ആട്ടി.


പെണ്‍പട അരിശംകൊണ്ടു.


'നമ്മളിങ്ങനെ താഴ്ന്നു കൊടുക്കുന്നതുകൊണ്ടാണ് ഇവന്മാര്‍ക്കിത്ര അഹങ്കാരം' 


'വന്നു വന്ന് കണ്ട വരത്തന്മാര്‍ പോലും നമ്മളെ പോരിന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.'


'ഹും.. അവനുമായി ഞാനിന്നലെ രാത്രി ഒന്നുരസിയതാ.. അപ്പൊഴേക്കും എന്നെ ഇറക്കിവിട്ടുകളഞ്ഞു..... 

Post a Comment

0 Comments