അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷം ആയിരുന്നു.യമുന ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം, ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ്. അവളിൽനിന്നുള്ള ഒളിച്ചോട്ടം.അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു.സ്ഥലം മാറ്റം കിട്ടി പൊന്നാരിമംഗലം എന്ന ഗ്രാമത്തിലേക്ക് ചെന്നപ്പോൾ തനിക്ക് അല്പം ദേഷ്യം തോന്നിയിരുന്നു.സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അനിഷ്ടത്തോടെയാണ്ആ നാട്ടിലേക്കു ചെന്നത്.എന്നാൽ , അവിടെ ചെന്നിറങ്ങിയപ്പോഴാണ് ആ സ്ഥലത്തോട് പെട്ടന്ന് വല്ലാത്തൊരിഷ്ടം തോന്നിയത്.അത്ര മനോഹരമായ ഭൂപ്രകൃതിയായിരുന്നു അവിടമാകെ.
അധികം തിരക്കില്ലാത്ത നാട്ടുവഴിയിലൂടെ അൽപ്പം ഉള്ളിലേക്ക് നടന്നാലാണ് താമസ സ്ഥലത്തത്തുകയുള്ളൂ.വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു.ഒട്ടും കലർപ്പില്ലാത്ത സ്നേഹത്തിനുടമകൾ ആയിരുന്നു ആ നാട്ടുകാർ. പെട്ടന്ന് തന്നെ താനാ നാടുമായി ഇണങ്ങി.പതിവ് പോലെ ഒരു ദിവസം താൻ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ് അവളെ ആദ്യമായ് കണ്ടത്.പാട്ടുപാവാടയുടുത്ത, നീണ്ട മുടി മെടഞ്ഞിട്ട ഒരു ശാലീന സുന്ദരി. കോളേജിൽ പോയിട്ടുള്ള വരവാണെന്ന് കണ്ടാൽ മനസിലാകുമായിരുന്നു. അവളുടെ ചുണ്ടുകൾക്ക് മുകളിൽ നേർത്ത വിയർപ്പ്കണങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. അവളടുത്തു വരുമ്പോൾ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധമായിരുന്നു.സത്യത്തിൽ താനവളിൽ മയങ്ങിപോയെന്നു പറയാം.പതിയെപതിയെ താനവളുമായി അടുത്തു, ആ വർഷം തന്നെ ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ അവളെ ഞാനെന്റെ ജീവിതസഖിയാക്കി മാറ്റി.കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ അവൾ തന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയത്തിൽ ഇടം നേടി,
അവളോട് മിണ്ടുന്ന എല്ലാവരോടും അവൾ നന്നായി ഇടപെടുകയും വളരെ പെട്ടന്ന് അവരുമായി സൗഹൃദം ഉണ്ടാക്കുകയും ചെയ്യും.വിവാഹം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം, അവളെയും കൊണ്ടു താൻ ജോലി സ്ഥലത്തേക്ക് മടങ്ങി.ഓഫീസിൽ നിന്നും കുറച്ചു ദൂരെയായി നല്ലൊരു വീടെടുത്ത് താമസം തുടങ്ങിയപ്പോൾ മുതലാണ് അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത്.തന്നോടുള്ള ഭ്രാന്തമായ സ്നേഹം അവളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നു.ജോലി കഴിഞ്ഞു വരുമ്പോൾ അവൾ ഗേറ്റിനടുത്ത് അക്ഷമയോടെ കാത്തിരിക്കുന്നത് കാണാം.എന്നാലും ഒരിക്കൽ പോലും അവൾ വഴക്കിടുകയോ, മറ്റൊരു തരത്തിലും ബുദ്ധിമുട്ടിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.പുറത്തു കൊണ്ടു പോകണമെന്നോ, പുതിയ ഡ്രസ്സ് വേണമെന്നോ, അങ്ങനെ അവളുടെതായ ഒരാവശ്യവും അവൾ ഒരിക്കലും പറഞ്ഞിട്ടുമില്ല.എന്നാൽ തന്റെ എല്ലാ കാര്യവുംഅവൾ ഏറ്റവും വൃത്തിയോടെയും കൃത്യതയോടെയും ചെയ്തു പോന്നിരുന്നു.ഒരു കാര്യവും അവൾ തന്നെക്കൊണ്ട് ചെയ്യിക്കാറില്ല, തന്റെ ഷൂ പോളിഷ് ചെയ്യുന്നത് പോലും അവളായിരുന്നു. സ്നേഹത്തിന്റെ ചങ്ങലകൊണ്ടു അവൾ തന്നെ പൂർണമായും ബന്ധിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.
വെറുതെ വീട്ടിലിരുന്നു മുഷിയാതെ ജോലിക്ക് പോകാൻ താനവൾക്ക് അനുവാദം കൊടുത്തതാണ്. പക്ഷേ ഏട്ടന്റെ കാര്യങ്ങൾ നോക്കാൻ കഴിയാതെ വരുമെന്ന് പറഞ്ഞ് അവൾ ജോലിക്കു പോകാൻ തയ്യാറായില്ല.എന്നും കൃത്യസമയത്ത് തന്നെ ജോലി കഴിഞ്ഞു താൻ വീട്ടിൽ എത്തണം. അൽപ്പം വൈകിയാൽ, അവൾ തന്റെ മാറിലേക്കു വീണു പൊട്ടികരയുകയും, ചിലപ്പോൾ ശ്വാസമെടുക്കാൻ മറന്നു വല്ലാതെ പിടയുകയും ചെയ്യും. അപ്പോഴെല്ലാം അവളുടെ വിടർന്ന മിഴികളിൽ ഒന്നുകൂടി തുറിച്ച്, കഴുത്തിലെ ഞരമ്പ് തടിച്ചുവരുകയും ചെയ്യുമായിരുന്നു. ആ കാഴ്ച്ച തന്നെ വല്ലാതെ ഭയപ്പെടുത്തുമായിരുന്നു.പിന്നീട് താനെന്നും കൃത്യസമയത്തു തന്നെ വീട്ടിൽ വരാൻ ശ്രെദ്ധിച്ചിരുന്നു.താൻ വീട്ടിലുള്ള സമയങ്ങളിൽ എല്ലാം ഒരു നിഴലുപോലെ അവളും കൂടെയുണ്ടാകും.കൂട്ടുകാരോടൊപ്പം ഒന്ന് പുറത്തു പോകാനും, ഒന്നുറക്കെ ചിരിക്കാനും, എന്തിനേറെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനും താൻ കൊതിച്ചു തുടങ്ങിയിരുന്നു.

0 Comments