ജോലി നിര്‍ത്തി വയലില്‍ നിന്ന് കയറി വന്ന് ആ അമ്മ പറഞ്ഞു എന്റെ മകനെ നിങ്ങളെല്ലാവരും അറിയും , പേര് യോഗി

 


ലക്നൗ : രാജ്യത്തെ ശക്തരായ മുഖ്യമന്ത്രിമാരുടെ പട്ടിക നോക്കിയാല്‍ അതില്‍ മുന്‍നിരയിലുണ്ടാകും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് .ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്ബോള്‍ യോഗി ആദിത്യനാഥിന്റെ നാട്ടിലേയ്‌ക്ക് യാത്ര ചെയ്ത എഴുത്തുകാരന്‍ ശന്തനു ഗുപ്ത എഴുതിയ കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത് . 

ഇന്നും വയലില്‍ പണിയെടുക്കുന്ന അമ്മ സാവിത്രി ദേവിയും , സഹോദരന്റെ പേര് ഒരിടത്തും, അനാവശ്യമായി വലിച്ചിഴയ്‌ക്കാത്ത സഹോദരങ്ങളും പല മുഖ്യമന്ത്രിമാര്‍ക്കും , അവരുടെ കുടുംബങ്ങള്‍ക്കും മാതൃകയാണ്.യോഗി ആദിത്യനാഥ് ചെറുപ്പത്തില്‍ ഗോരഖ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അമ്മ ആദ്യം കരുതിയത് അദ്ദേഹത്തിന് ഏതോ സര്‍ക്കാര്‍ ഓഫീസില്‍ ജോലി കിട്ടിയെന്നാണ്.

 എന്നാല്‍ അദ്ദേഹം ഗോരഖ്പൂരില്‍ പൂജാരിയായാണ് പോകാന്‍ തീരുമാനിച്ചതെന്ന് അറിഞ്ഞതോടെ അവര്‍ പൊട്ടിക്കരഞ്ഞു. ജീവിതത്തില്‍ കരുത്താകുമെന്ന് കരുതിയ തന്റെ ആണ്‍കുട്ടികളില്‍ ഒരാള്‍ പെട്ടെന്ന് തന്നില്‍ നിന്ന് അകന്നുപോകുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകുന്നതായിരുന്നില്ല.സാവിത്രി ദേവി കുറച്ച്‌ മാത്രം സംസാരിക്കുന്ന ഒരു സാധു ഗ്രാമീണ സ്ത്രീ.

 ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ഗ്രാമമായ പഞ്ചൂരിലാണ് താമസം . 85-ാം വയസ്സിലും , ദിവസവും 4 മണിക്ക് ഉണരും, തുടര്‍ന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിലേയ്‌ക്ക് . ജീവിതകാലം മുഴുവന്‍ വീട്ടമ്മയായി ചെലവഴിച്ച സാവിത്രി ദേവി- ആനന്ദ് സിംഗ് ബിഷ്ത് ദമ്ബതികള്‍ക്ക് 3 പെണ്‍മക്കളും 4 ആണ്‍മക്കളും ഉള്‍പ്പെടെ ഏഴ് മക്കളാണ് ഉള്ളത് . 2021-ല്‍ ഭര്‍ത്താവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു . ദമ്ബതികള്‍ എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു, ഒരുപാട് സ്വപ്നങ്ങള്‍ നിറവേറ്റാനുണ്ടായിരുന്നു . എന്നാല്‍ പിന്നീട് എല്ലാം സ്വയം ചെയ്ത് തീര്‍ക്കേണ്ടി വന്നു സാവിത്രി ദേവിയ്‌ക്ക്.

ശന്തനു ഗുപ്തയോട് സംസാരിക്കുന്നതിനിടെയാണ് സാവിത്രി ദേവി തന്റെ കുടുംബത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞത്. ബിഷ്ത് കുടുംബത്തിലെ അംഗങ്ങള്‍ ഒരിടത്തും , യോഗി ആദിത്യനാഥുമായുള്ള ബന്ധത്തെ കുറിച്ച്‌ പറഞ്ഞ് സ്വാര്‍ത്ഥ ലാഭം നേടാന്‍ ശ്രമിച്ചിട്ടില്ല . സാവിത്രിദേവി നിലവില്‍ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് . പുഷ്പ, കൗശല്യ, ശശി, എന്നീ മൂന്ന് പെണ്‍മക്കളും മനേന്ദ്ര, അജയ് (യോഗി), ശൈലേന്ദ്ര, മഹേന്ദ്ര എന്നീ നാലു ആണ്‍ മക്കളുമാണ് സാവിത്രിദേവിയ്‌ക്കുള്ളത്.

യോഗി ആദിത്യനാഥിനെ കുറിച്ച്‌ പറയൂ എന്ന ചോദ്യത്തിന് , എന്താണ് താന്‍ പറയേണ്ടത് തന്റെ മകനെ എല്ലാവര്‍ക്കുമറിയാമല്ലോയെന്നായിരുന്നു ആ അമ്മയുടെ മറുചോദ്യം.

ഗോരഖ്പൂര്‍ മഠത്തിലെ മഹന്ത് വൈദ്യനാഥിന്റെ ശിഷ്യനാകുന്നതിന് മുമ്ബ്, യോഗി ആദിത്യനാഥ് 21-ാം വയസ്സില്‍ കുടുംബം ഉപേക്ഷിച്ചു. 1993 നവംബറില്‍ കുടുംബത്തോട് കാര്യമൊന്നും പറയാതെ അദ്ദേഹം ഗോരഖ്പൂരിലേക്ക് പോയി. കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് അജയന്റെ സന്യാസത്തെക്കുറിച്ചുള്ള വാര്‍ത്ത മാതാപിതാക്കള്‍ അറിഞ്ഞത്. . അജയ് പഞ്ചൂരില്‍ നിന്ന് ഗോരഖ്പൂരിലേക്ക് ജോലി തേടി പോയെന്നാണ് അതുവരെ കുടുംബം കരുതിയിരുന്നത്. വാര്‍ത്ത അറിഞ്ഞ് ഞെട്ടിയ സാവിത്രി ദേവി, ഉടന്‍ ഗോരഖ്പൂരിലേക്ക് പോകണമെന്ന് ഭര്‍ത്താവ് ആനന്ദ് സിംഗിനോട് ആവശ്യപ്പെട്ടു.

അവിടെയെത്തിയ സാവിത്രി ദേവിയും ആനന്ദ് സിംഗ് ബിഷ്ടും അവരുടെ മകന്‍ അജയിയെ കണ്ടത് സന്യാസ വേഷത്തിലാണ് . യുവാവായ അജയ് മഹന്ത് വൈദ്യനാഥിന്റെ യോഗ്യനായ പിന്‍ഗാമിയായി ഇതിനകം തന്നെ അവരോധിക്കപ്പെട്ടിരുന്നു. തങ്ങളുടെ മകന്‍ ഭൗതിക മോഹങ്ങള്‍ ഉപേക്ഷിക്കുന്നത് കണ്ട് വിഷമിച്ച ഇരുവരെയും മഹന്ത് വൈദ്യനാഥ് തന്നെ സമാധാനിപ്പിച്ചു. രണ്ട് മാസത്തിന് ശേഷം, യോഗി ആദിത്യനാഥ് സന്യാസിയായി തന്റെ അമ്മയില്‍ നിന്ന് തന്നെ ഭിക്ഷ വാങ്ങാന്‍ വീട്ടിലേക്ക് എത്തുകയും ചെയ്തു. ഇന്ന് യോഗി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി വന്നപ്പോഴും, അഭിമാനത്താല്‍ നിറയുകയാണ് സാവിത്രിദേവിയുടെ കണ്ണുകള്‍.

Post a Comment

0 Comments