മകളുടെ വിവാഹത്തിന് വായ്പയ്ക്കായി ഭൂമി തരം മാറ്റാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയത് ഒരു വര്‍ഷം; ഉദ്യോ​ഗസ്ഥര്‍ക്കെതിരെ കുറിപ്പെഴുതി, മത്സ്യത്തൊഴിലാളി ജീവനൊടുക്കി


കൊച്ചി: വായ്പാവശ്യത്തിനായി ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.പറവൂര്‍ മല്യങ്കര സ്വദേശി സജീവനാണ് ‌(57) ജീവനൊടുക്കിയത്. മകളുടെ വിവാഹത്തിനും വീട് പുതുക്കിപ്പണിയാനും പണം കണ്ടെത്താനായാണ് ബാങ്ക് വായ്പ്പയ്ക്കായി ശ്രമിച്ചത്.

അഞ്ച് സെന്റ് ഭൂമി ‌പണയപ്പെടുത്തി മറ്റ്​ ബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം നിലമാണെന്ന്​ അറിഞ്ഞത്. നിലമായതിനാല്‍ വായ്പ ലഭിക്കില്ലെന്നും പുരയിടം ആണെങ്കിലെ വായ്പ ലഭിക്കൂ എന്നും ബാങ്ക് അറിയിച്ചു. ഇതിനുപിന്നാലെ ഭൂമി തരം മാറ്റാന്‍ ഒരുവര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുകയായിരുന്നു സജീവന്‍.

ബുധനാഴ്ച ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫിസിലെത്താന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം ഇവിടെ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ കുറിപ്പ്​ എഴുതി തയാറാക്കിയശേഷം തൂങ്ങിമരിക്കുകയായിരുന്നു സജീവന്‍. ഇപ്പോഴത്തെ ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് മരണത്തിന് കാരണം. സാധാരണക്കാര്‍ക്കിവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.സജീവന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ്​ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.

Post a Comment

0 Comments